Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് നവംബർ 16-ാം തിയതി ചൊവ്വാഴ്ച്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. ഇന്ന് കേരളാതീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോവുന്നതിന് തടസ്സങ്ങളൊന്നുമില്ല. ഇന്ന് ചൊവ്വാഴ്ച്ച, അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 17 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് പ്രതീക്ഷിക്കാം. തീരത്ത് നിന്ന് ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 22 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്ന് ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലും കാറ്റ് വീശിയേക്കും. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 27 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിലും ദൂരക്കടലിലും 6 അടി വരെ ഉയരത്തിലായിരിക്കും. തിരുവനന്തപുരത്തും കൊല്ലം ജില്ലയിലും ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. മഴയോടൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കാം. ഇന്ന് കർണാടക തീരത്തും തെക്കു കിഴക്കൻ - മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും മധ്യ കിഴക്കൻ അറബിക്കടലിലും മിഇക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആയേക്കാമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. മധ്യ പടിഞ്ഞാറൻ - തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്നാട് എന്നീ തീരങ്ങളിൽ നാളെയും മറ്റന്നാളും ഇതേ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ആയതിനാൽ ഈ പ്രദേശങ്ങളിൽ പ്രസ്തുത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടൽപ്പണിക്ക് പോവരുതെന്നാണ് ഐഎംഡി നൽകുന്ന നിർദേശം. കൂടാതെ കേരളം, കർണാടക തീരങ്ങളിൽ നാളെ രാത്രി വരെ 8 മുതൽ 10 അടി വരെ ഉയരത്തിൽ തിരമാലകളുണ്ടാവാൻ സാധ്യതയുണ്ടെന്ന് ഇൻകോയിസ് മുന്നറിയിപ്പ് നൽകുന്നു. ഇക്കാര്യം പ്രത്യകം ശ്രദ്ധിക്കുക. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും ഇതേ വേഗതയിലായിരിക്കും കാറ്റ് വീശുക. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് ബുധനാഴ്ച്ച പകൽ 1 മണിക്ക്.