Download | Get Embed Code

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച് നവംബർ 14-ാം തിയതി ഞായറാഴ്ച പകൽ 1 മണിക്കുള്ള അറിയിപ്പ്. മൽത്സ്യത്തൊഴിലാളി ജാഗ്രത മുന്നറിയിപ്പ്. ഞായറാഴ്ച വരെ വരെ കേരള, ലക്ഷ്യദ്വീപ്, മാലി, കന്യാകുമാരി തീരങ്ങളിലും തെക്ക് കിഴക്കൻ അറബിക്കടലിലും തെക്ക് കിഴക്കൻ – മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശാനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.കൂടാതെ കേരള തീരത്ത് 9 മുതൽ 11 അടിവരെ ഉഴർന്ന തീരമാലയ്ക്ക് സാധ്യതയുള്ളതായി ഇൻകോയിസ്. ഈ ഭാഗങ്ങളിൽ പണിക്ക് പോവരുതെന്നാണ് ഐ.എം.ഡി.യുടെ നിർദ്ദേശം. മറ്റന്നാൾ മുതൽ തെക്കൻ ആൻഡമാൻ കടലിലും മധ്യ പടിഞ്ഞാറൻ – തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, ഒറീസ തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടന്ന് ഉണ്ടാകുന്ന കാറ്റിൻറെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ വരെ ആകാമെന്നും ഇവിടങ്ങളിൽ കടൽ കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു. ഞായറാഴ്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 28 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് പ്രതീക്ഷിക്കാം. തീരത്ത് നിന്നും ഇരുപത് കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിലും ദൂരക്കടലിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലും കാറ്റ് വീശിയേക്കും. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 38 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. അലകൾ തീരക്കടലിലും ദൂരക്കടലിലും 7 അടി വരെ ഉയരത്തിലായിരിക്കുമെങ്കിലും വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ അലകളുടെ ഉയരം 9 അടി വരെ ആയേക്കാം. തിരുവനന്തപുരത്തും കൊല്ലം ജില്ലയിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിച്ചു. മഴയുള്ളപ്പോൾ മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടാകും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇതേ വേഗതയിലാകും കാറ്റ്. കൂടുതൽ വിവരങ്ങൾക്കായി mausam.imd.gov.in/Thiruvananthapuram എന്ന വെബ്സൈറ്റ് കാണുക. മലയാളത്തിലെ വിവരങ്ങളുമായി radiomonsoon.in എന്ന വെബ്സൈറ്റും ലഭ്യമാണ്. അടുത്ത അറിയിപ്പ് തിങ്കളാഴ്ച പകൽ 1 മണിക്ക്.